Friday, July 17, 2020

അശരണം
..........
വിളമ്പിയ ചോറിനു  മുമ്പിലെ
വിളക്ക് കെട്ടു.
ഒരു കാലം പതുക്കെ എന്നിൽ നിന്നു
നടന്ന്‌ അകലുന്നു
ഒരു വീട് പൊടുന്നനെ
ഒന്നും പറയാതെ ഇറങ്ങി പോകുന്നു.

അന്തി മുല്ലകൾ അതിരിട്ട റോഡിൽ
അകലെ നിന്ന് ആരും ഇനി വരാനില്ല.
വേലിയിൽ ചെമ്പരത്തി പൂക്കൾ വിടർത്തി
ഒരു വേനലവധി യും കാത്തിരിക്കാനില്ല.

വയലിലേക്ക് നീളുന്ന വിളിക്ക്
മറുവിളി കേൾക്കാൻ ഇനി
ആരും വെപ്രാളപ്പെടാൻ ഇല്ല.

കളത്തിലെ നെല്ലിനും കാപ്പിയ്ക്കുo
പുൽക്കൂട്ടിൽ കാവൽകിടക്കുമ്പോൾ
ആരും വന്നു നോക്കാൻ ഇല്ല.

തോറ്റിട്ടും ജയിച്ചിട്ടുണ്ടാവുമെന്ന്
മധുരം തരാനാരുമില്ല
തോൽക്കുമ്പൊഴൊക്കെ '
ഓർക്കാനിനി ഒന്നില്ല.

വൈകുമ്പോൾ വയൽവരമ്പിൽ
കാത്തു നിൽക്കാനാരുമില്ല
ആഞ്ഞൊഴുകുന്ന തോടിന് കുറുകെയിട്ട
ഒറ്റയടിപ്പാലത്തിനപ്പുറം നിൽക്കാനാരുമില്ല.

എനിയ്ക്കായി നേർച്ച നേരാൻ
ദൈവങ്ങളില്ല.
യാത്ര പറയുമ്പോൾ
പ്രാർഥനയോടെ കവിളത്ത് മുത്താൻ
ആരുമില്ല.

ചെനപിടിക്കാത്ത പശുവിനെ
അറവുകാരൻ കൊണ്ടു പോകുന്നു
ഇന്നു രാവിലെയും മുഖത്തുരുമ്മിയ
അതിനും എനിയ്ക്കും
ഒരേ കണ്ണ്.

No comments:

Post a Comment

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...