Sunday, January 29, 2017

തിരിച്ചു വരവ്

പലപ്പോഴും നീ തരുന്ന
മുറിവുകളിൽ നിന്ന്
ഒരാൾ ഇറങ്ങി വരാറുണ്ട്
ഇലയുടെ തണലുള്ള ഒരാൾ
ജലത്തിൻ്റെ കനിവുള്ള ഒരാൾ
ഒരു സ്ഫുലിംഗം കൊണ്ട്
ഒരു കടൽ ദഹിപ്പിക്കുന്ന ഒരാൾ
ഒരു സ്വപ്നം കൊണ്ട്
ഒരു കാടകം തീർക്കുന്ന ഒരാൾ
ആർദ്രതയുള്ള വിത്തുകൾ കൊണ്ട്
ഒരായിരം മൺ തരികളെ
 പുളകം കൊള്ളിയ്ക്കുന്ന ഒരാൾ
ഒരാകാശക്കീറുകൊണ്ട്
ഒരു പൂർണ്ണചന്ദ്രനെ തീർക്കുന്ന ഒരാൾ
ഒരു മഴത്തുണ്ട് കൊണ്ട്
ജീവൻ തേടുന്ന ഒരാൾ
ഒരു ചിരി കൊണ്ട് പുലരിയും
മറ്റു ചിരിയാൽ സസ്യയുടെ
കണ്ണീരുമൊപ്പുന്ന ഒരാൾ
രാവും പകലുമെന്നില്ല
നീ തരുന്ന മുറിവുകളിൽ നിന്ന്
അയാൾ ഇറങ്ങി വരാറുണ്ട്
എപ്പോഴും .....

Tuesday, January 3, 2017

  സിബ്ബ്

ഒറ്റ വലി
ഒരു നിറഞ്ഞ ചിരി
മറു വലിയാൽ, തിടുക്കം
അടച്ചു വെയ്ക്കാനാണെപ്പൊഴും
ആകസ്മികമായ വേർപെടൽ
 തുറന്നിടുന്നെല്ലാം, ഒന്നും
 അടച്ചു വെയ്ക്കാനാവാതെ
 ഒരിക്കലും.

രാത്രി

നട്ടു വെച്ചതാരാണോ
ഓരോ മനസ്സിലും
ഇതുവളർന്ന്
പിന്നെ,
ലോകത്തിൻ പാതിയും
ഇരുട്ടായി

മഴ

പെരുമഴയത്ത്
മഴയിൽ കുതിർന്നാരോ
പെരുവഴി ചില്ലയിൽ
കാത്തു നിൽക്കുന്നു
കനലായ്
മഴ കോരിക്കുടിച്ച്
ഉടഞ്ഞ മൺപാത്രം
മഴയത്താകുന്നു

വാർധക്യം

വീണ പൂക്കളുടെ
ശോക ഛായയിൽ
കണ്ണാടി നോക്കുന്ന
പ്രണയം

കവിത

കാറ്റനക്കങ്ങളിൽ
ഇലമുളളിനോടു പറഞ്ഞു
എങ്ങാനും വന്നു തൊടല്ലേ
മുറിപ്പാടാകും
ഉം.. മുള്ളു സമ്മതിച്ചു
എന്നിട്ടും
ഒരു  മൂകസസ്യയിലെ
നിരാലംബമായ പെരുമഴയിൽ
ഇലമുളളിൻ്റെ  തോളത്തു ചാരി
മുറിഞ്ഞു
അത് ഉണങ്ങിയതേയില്ല
പിന്നെ
അത് കവിതയായി.

കടം
..........
മിഴി
പെയ്തിറങ്ങുന്നു
ആരോ
കല്ലുരുക്കുന്ന
കാറ്റനക്കങ്ങളിൽ

വിട

പടിയിറങ്ങേണ്ടി വന്നതിനാൽ
ഭൂമിയിലാണ്ടു പോയ
വേരുകൾ സ്വയം പറിച്ചെടുത്ത്
വായുവിൽ നിന്ന് അവസാന
ശ്വാസവും വലിച്ച്
വിസ്മൃതിയിലേയ്ക്ക് ചായുന്ന
                                                        ഒറ്റമരം.

പ്രണയം

പുലരിച്ചെടിത്തുമ്പിൽ
ഉച്ചിയിൽ പ്രോജ്ജ്വലം  
സൂര്യനോടോതുന്നു
പ്രണയം
കാറ്റേറ്റടരാൻ തുടങ്ങുന്ന
പാഴില
ചില്ലയോടോതുന്നു
പ്രണയം.

മരണം

നിൻ്റെ വാക്കാൽ
പതിച്ചുറങ്ങുന്ന ഞാൻ
നെഞ്ചിലാരോ
മരിച്ചതറിയുന്നു.

Sunday, January 1, 2017

കാത്തിരിപ്പ്

........................
കാത്തിരുന്നവയെല്ലാം
കണ്ണിലൂടെ
ഒഴുകിയകന്നപ്പോൾ
ആരോ പറയുന്നതായി കേട്ടു
അവസാന ബസ്സും പോയി
ഒരു മണ്ണിരയുടെ വേഗത്തിൽ
അതെല്ലാം തന്നെ നോക്കി
പതിയെ പോയിട്ടുണ്ടാവണം
ഇപ്പോൾ എവിടെയോ
ഒരെയോ
കാത്തു കിടപ്പുണ്ടാവണം

പുട്ട്

...........
കരിമ്പുലർച്ചയ്ക്ക് പിണങ്ങിയ ഭർത്താവിനെ
പാത്രത്തിലേയ്ക്ക് വലിച്ചെറിഞ്ഞ്,
പാകത്തിന് വെള്ളം ചേർത്ത് ഞരടിക്കുഴച്ച്,
തല്ലിപ്പൊട്ടിച്ച് ദർപ്പം കളഞ്ഞ്, ചുരണ്ടിയെടുത്ത്,
അല്പ്പം ശ്വാസം കിട്ടാൻ മാത്രം വട്ടയിട്ട്,
കുറ്റിയിൽ നിറച്ചടച്ച്,
ആവിയിൽ പുഴുങ്ങി. !
വടിയെടുത്ത് ഒറ്റക്കത്തിനു പുറത്തിട്ടു-...
പഞ്ചസാരയും കൂട്ടി വിളമ്പി.
ഹായ്.... എന്തു രസം!!_        
കാവൽ
................
മരിച്ചവരെല്ലാം ഭൂമിയിൽ നിന്ന്
തിരിച്ചു പോയെന്നത്
പച്ചക്കള്ളമാണ്
അത്രമേൽപിരിയാൻ വയ്യാതെ
തോറ്റുപോകും അവർ !

വിഡ്ഢിയോ ശപിക്കപ്പെട്ട വനോ ആയി
ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് പോകാം
ജീവിക്കുന്നവർക്ക് മാത്രം!

ഹൃദയം കളഞ്ഞു പോയ
തീരത്താണിപ്പോൾ
നടത്തം
ഒരു കള്ളനെപ്പോലെ.
ഓർമകളിൽ തെന്നി വീണ്,
നിഴലുകളിൽ പകച്ച്,
ശബ്ദം വിഴുങ്ങി,
പിണക്കം പരിയുന്നതും നോക്കി,
അക്ഷരങ്ങൾ വിങ്ങി വീർത്ത്,
വിതുമ്പും വാക്കുകളോടെ.....

ഏതു നെഞ്ചിലാണാവോ
കണ്ണീർ താരകങ്ങളേ
നിങ്ങൾ കാവൽ

ആ മുറിവുണങ്ങുംവരെ
എനിക്ക്
കണ്ണീരുപ്പു വീണ കഞ്ഞി          -               

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...