നിതാന്തം
...................കാത്തിരിപ്പാണ്
കൊഴിഞ്ഞു പോയ തൂവൽ
തിരിച്ചു വരുന്നതും നോക്കി.
അനന്തതയിൽ മേഘമായത് കൊതിപ്പിക്കുന്നുണ്ട്.
വേനലിൽ ഒരു തുള്ളിയായി
സ്വപ്നം കാണുന്നുണ്ട്.
മഴവില്ലിൻ്റെ ചിത്രം ആരോ മാനത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്.
തണുപ്പിൽ അത്
അടയിരിയ്ക്കുന്നുണ്ട്.
നാട്ടിടവഴിയിൽ നിലാച്ചിന്തായി വീഴുന്നുണ്ട്!
കുഞ്ഞിൻ്റെ ചുണ്ടിൽ
പുഞ്ചിരിയായി
വിരിയുന്നുണ്ട്.
വേർപാടിൻ്റെ കണ്ണി മാങ്ങ മണക്കുന്നുണ്ട്.
നിൻ്റെ കണ്ണിലെ കണ്ണീരുപ്പു രുചിയ്ക്കുന്നുണ്ട്.
ചരൽക്കല്ലിൽ പതിയുന്ന കാലിൻ്റെ വേദനയായി ഏറുന്നുണ്ട്.
പടർന്നു കയറുമ്പോൾ ഉച്ചിയില്ലാത്ത മരത്തിൻ്റെ തലപ്പും കഴിഞ്ഞ് അകാശം നോക്കി കരയുന്നുണ്ട്,
ഇല പാടുന്നുണ്ട്.
നീറുന്നതിൽ ആരോ ഉപ്പുപുരട്ടുന്നുണ്ട്.
അറ്റമില്ലാത്ത കരച്ചിൽ നേർത്ത് ഒരു ചിരി വിടരുന്നുണ്ട്.
അച്ഛൻ മരിച്ചിട്ടും ആനകളിയ്ക്കാൻ
ഓർമകൾ എത്തുന്നുണ്ട്. പാതിരാമഴയിൽ ആരോ കണ്ണീർ വീഴ്ത്തുന്നുണ്ട്.
ഓടിയെത്തുമ്പൊഴേയ്ക്കും
ഒന്നുമില്ലെന്നറിഞ്ഞിട്ടും
പ്രളയത്തിൽ ഒരിലയായ് അതലയുന്നുണ്ട്
അറ്റവും ആഴവും അറിയാതെ.
No comments:
Post a Comment